രാമായണത്തിൽ സീതയായി അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും അതിനായി താൻ തന്റെ ചിന്തകളെപ്പോലും ശുദ്ധി നിലനിർത്തിയെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി.
‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.
സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല.
ഞാൻ ധ്യാനത്തിലിരുന്ന് പ്രാർഥിക്കുമായിരുന്നു, ‘‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്’ സായ് പല്ലവി പറഞ്ഞു.
ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചത്’ സായ് പല്ലവി പറഞ്ഞു.
ബാബാ രാംദേവ് അടക്കം നിരവധി സന്യാസികളും ഹിന്ദു, ജൈന, സിഖ് പുരോഹിതരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ഇടയിൽ രൺബീർ കപൂറും സായ് പല്ലവിയും ബാബാ രാംദേവിന്റെ കാലു തൊട്ട് അനുഗ്രഹവും തേടി.